തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
നാലാഴ്ചയ്ക്കകം കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം നൽകി. കേരള മുനിസിപ്പാലിറ്റി ആക്ട്, 1994 പ്രകാരം സഗൗരവമായോ അല്ലെങ്കിൽ നിയമത്തിൽ പറയുന്ന രീതിയിലോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂവെന്നും കോടതി വ്യക്തമാക്കി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് നടപടി. വിഷയത്തിൽ നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.
ബിജെപി കൗൺസിലർമാർ ഗുരുദേവൻ, ഉദിയന്നൂർ ദേവി, കാവിലമ്മ, ഭാരതമാതാവ്, ശ്രീ പത്മനാഭസ്വാമി, അയ്യപ്പൻ തുടങ്ങിയ ദൈവങ്ങളുടെ പേരുകളോടൊപ്പം “ബലിദാനികളുടെ പേരിൽ” എന്നിങ്ങനെയും സത്യപ്രതിജ്ഞ നടത്തിയതായി ഹർജിയിൽ ആരോപിച്ചിരുന്നു. ഈ രീതിയിലുള്ള സത്യപ്രതിജ്ഞ നിയമലംഘനമാണെന്ന് വിലയിരുത്തിയാണ് കോടതി നടപടി എടുത്തത്.





