കൊച്ചി: ഇന്ത്യയുടെ വിശാലമായ പ്രകൃതിവിഭവ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി നിർണ്ണായകമായ ഒരു മുന്നേറ്റം വേണമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ അഭിപ്രായപ്പെട്ടു. രാജ്യത്തിൻറെ ഊർജ്ജ സുരക്ഷ ശക്തമാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര പര്യവേഷണവും ഉൽപ്പാദനവും വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് വലിയ തോതിൽ ഉപയോഗിക്കപ്പെടാത്ത ഖനന വിഭവങ്ങൾ ഉണ്ടായിരിക്കെ രാജ്യത്തിന് ഓയിൽ ആവശ്യത്തിൻറെ 90 ശതമാനത്തിലധികവും, ചെമ്പിൻറെ 95 ശതമാനത്തിലധികവും, സ്വർണ്ണത്തിൻറെ ഏകദേശം 100 ശതമാനവും ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യ ഏകദേശം 90 ശതമാനം ഓയിലും ഏകദേശം 95 ശതമാനം ചെമ്പും ഏകദേശം 99.5 ശതമാനം സ്വർണ്ണവും ഇറക്കുമതി ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻറെ ഭൗമശാസ്ത്ര ഘടന ലോകത്തിലെ ഏറ്റവും സമ്പന്നമായതിൽ ഒന്നാണെന്നും ഇത് ഇന്ത്യയുടെ ഊർജവും ഖനന വിഭവ സുരക്ഷയും ശക്തിപ്പെടുത്താനുള്ള വലിയ സാധ്യതകൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിവിഭവങ്ങളുടെ പര്യവേക്ഷണവും ഖനനം വേഗത്തിലാക്കേണ്ടതിൻറെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റ് കമ്പനികൾക്കും നിലവിലുള്ള ഉൽപ്പാദനം പലമടങ്ങ് വർദ്ധിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ഇതിന് അനുയോജ്യമായ നയപരമായ പിന്തുണയും വേഗത്തിലുള്ള അംഗീകാരങ്ങളും അത്യാവശ്യമാണ്. ശരിയായ നിക്ഷേപം, മാനേജ്മെൻറ്, നയപിന്തുണ എന്നിവ ലഭിച്ചാൽ നിലവിൽ പ്രതീക്ഷച്ചത്ര മികച്ച പ്രകടനം കാഴ്ചവെക്കാത്ത നിരവധി സർക്കാർ ആസ്തികൾക്ക് ഉൽപാദനം ഗണ്യമായി വർധിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേദാന്ത ഏറ്റെടുത്തതിന് ശേഷം ഹിന്ദുസ്ഥാൻ സിങ്ക്, ഭാരത് അലുമിനിയം പോലുള്ള നിരവധി ആസ്തികളിൽ സ്വകാര്യവത്കരണവും പ്രൊഫഷണൽ മാനേജ്മെൻറും വന്നതിനു ശേഷം അഞ്ച് മുതൽ പത്ത് മടങ്ങ് വരെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സാധിച്ചു. ഇന്ത്യയുടെ വിഭവ മേഖലയിൽ ഇനിയും ഉപയോഗിക്കപ്പെടാത്ത വലിയ സാധ്യതകളുണ്ടെന്നാണ് ഇത് തെളിയിക്കുന്നുത്. ഈ രണ്ട് കമ്പനികളെയും സ്വകാര്യവൽക്കരണ പദ്ധതിയിലൂടെയാണ് ഏറ്റെടുത്തതെങ്കിലും ആ നടപടികൾ ഇനിയും പൂർണ്ണമായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഹിന്ദുസ്ഥാൻ സിങ്കിൽ 26 ശതമാനം ഓഹരിയും ബാൽക്കോയിൽ 49 ശതമാനം ഓഹരിയും ഇപ്പോഴും സർക്കാ രിൻറെ കൈവശമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വേദാന്ത ഗ്രൂപ്പ് മാത്രം ഏകദേശം 4.5 ലക്ഷം കോടി രൂപയാണ് സർക്കാർ ഖജനാവിലേക്ക് വിവിധ നികുതികളായും മറ്റും നൽകിയത്.
സംരംഭകർക്ക് കൂടുതൽ അധികാരം നൽകുകയും നിയമപരമായ നൂലാമാലകൾ ലളിതമാക്കുകയും ചെയ്യേണ്ടത് നിക്ഷേപങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കാൻ അനിവാര്യമാണെന്നും വേദാന്ത ചെയർമാൻ അഭിപ്രായപ്പെട്ടു. സ്വയം സർട്ടിഫിക്കേഷൻ സംവിധാനത്തിലും വിശ്വാസത്തെ അടിസ്ഥാനമാക്കിയ ഭരണരീതിയിലും കൂടുതൽ ആശ്രയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമിതമായ നിയന്ത്രണ ഇടപെടലുകൾ പലപ്പോഴും പദ്ധതികൾ വൈകിപ്പിക്കുകയും അപകടസാധ്യത ഏറ്റെടുക്കാനുള്ള താത്പര്യം കുറയ്ക്കുകയും ചെയ്യാറുണ്ട്. ദീർഘമായ അനുമതികൾക്കും ക്ലിയറൻസുകൾക്കും പകരം സ്വയം സർട്ടിഫിക്കേഷൻ സംവിധാനത്തിലേക്ക് ഇന്ത്യ നീങ്ങണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിൽ സർക്കാർ നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും നിർണ്ണയിക്കുകയും, ഉദ്യമികൾ അവ കർശനമായി പാലിക്കുകയും പിന്നീട് ഓഡിറ്റിന് വിധേയമാകുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധികളും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും മുൻനിർത്തി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതിൻറെ തന്ത്രപ്രധാനമായ പ്രാധാന്യത്തെക്കുറിച്ച് അനിൽ അഗർവാൾ ഊന്നിപ്പറഞ്ഞു. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന ആഘാതങ്ങൾ മൂലമുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള വെല്ലുവിളികൾ കുറയ്ക്കുന്നതിനുമായി എണ്ണ, പ്രകൃതി വാതകം, കൽക്കരി, തന്ത്രപ്രധാന ലോഹങ്ങൾ, നിർണ്ണായക ധാതുക്കൾ എന്നിവയുടെ പര്യവേഷണം ഇന്ത്യ അതിവേഗം വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വരും വർഷങ്ങളിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത ഇരട്ടിയാകുമെന്ന് കണക്കാക്കപ്പെടുന്നുതായും അതിനാൽ രാജ്യത്തിൻറെ ആഭ്യന്തര ഊർജ്ജ വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രകൃതിവിഭവ മേഖലകൾ തുറന്നു നൽകുന്നത് രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ കുതിപ്പേകുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ, പ്രകൃതി വാതകം, ചെമ്പ്, കൽക്കരി, സ്വർണം, രാസവളങ്ങൾ എന്നീ മേഖലകളിലെ ആഭ്യന്തര വിഭവശേഖരങ്ങൾ ഉപയോഗത്തിലാക്കുന്നത് വിപുലമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സർക്കാർ വരുമാനം വർധിപ്പിക്കുകയും, ഇറക്കുമതി അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. അതിനുപുറമെ ഇന്ത്യയിലും ആഗോളതലത്തിലും പ്രകൃതിവിഭവ മേഖല ചരിത്രപരമായി സർക്കാർ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മേഖലകളിലൊന്നായിരുന്നുവെന്നും, രാഷ്ട്രനിർമ്മാണത്തിൽ ഇത് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്ക് ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള പ്രകൃതിവിഭവ കമ്പനികളെ കെട്ടിപ്പടുക്കാനുള്ള കഴിവുണ്ടെന്നും അനിൽ അഗർവാൾ എടുത്തുപറഞ്ഞു. പ്രകൃതിവിഭവ മേഖലയിലേക്ക് വലിയ തോതിലുള്ള മൂലധനം സമാഹരിക്കുന്നതിന് സർക്കാരും വ്യവസായ ലോകവും ആഗോള നിക്ഷേപകരും തമ്മിലുള്ള സഹകരണത്തിൻറെ പ്രാധാന്യം വലുതാണ്. പ്രകൃതി വിഭവങ്ങളിലും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിലും ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ലോകത്തിലെ ഏറ്റവും ആകർഷകമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






