വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് ഭരണകൂടം ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനൽ അധികാരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ചർച്ചകളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.
യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആവശ്യവുമായി ട്രംപ് രംഗത്തെത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, രാഷ്ട്രത്തലവനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതിലൂടെ 65 വർഷത്തിലേറെയായി തുടരുന്ന ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു.
അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധം മൂലം ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ ശ്രദ്ധ രാജ്യത്തിലേക്ക് കൂടുതൽ തിരിഞ്ഞത്. വിദേശ എണ്ണ ഇറക്കുമതികൾ തടയാനുള്ള നടപടികൾ ക്യൂബൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു. ഡിയാസ്-കാനലിനെ നീക്കം ചെയ്യുന്നത് രാജ്യത്ത് സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ക്യൂബയിലെ ചിലർ കരുതുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഫിദൽ കാസ്ട്രോയും സഹോദരൻ റൗൾ കാസ്ട്രോയും കഴിഞ്ഞ് അധികാരത്തിലെത്തിയ ഡിയാസ്-കാനൽ, പരമാധികാരവും സ്വയംനിർണയാവകാശവും മാനിച്ചുള്ള ചർച്ചകൾ വഴി യുഎസുമായി ബന്ധം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
അതേസമയം, “ക്യൂബയുമായി സംസാരിക്കുന്നു, പക്ഷേ അതിന് മുമ്പ് ഇറാനുമായി സംസാരിക്കും” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപ് ഭരണകൂടത്തിന്റെ എണ്ണ ഉപരോധം മൂലം കഴിഞ്ഞ മൂന്ന് മാസമായി ക്യൂബയിൽ ഊർജ പ്രതിസന്ധി ശക്തമായിട്ടുണ്ട്. ഇതിനെ തുടർന്ന് കർശനമായ വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നിട്ടുണ്ട്.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ യുഎസ് പതിറ്റാണ്ടുകളായി വിമർശിച്ചുവരുന്നുണ്ടെങ്കിലും, ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം സോവിയറ്റ് യൂണിയനുമായുണ്ടായ കരാറിന്റെ ഭാഗമായി അമേരിക്ക ക്യൂബയെ നേരിട്ട് ആക്രമിച്ചിട്ടില്ല.






