കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്മിയും ഫാഷൻ ഡിസൈനർ അഭിൽദേവും റോബിനെതിരെ പരാതി നൽകിയത്.
റോബിൻ പലരിൽ നിന്നായി പണം വാങ്ങിയെന്നും തിരികെ നൽകാമെന്ന് പറഞ്ഞിട്ടും പണം ലഭിച്ചില്ലെന്നുമാണ് പരാതിക്കാരുടെ ആരോപണം. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭിൽദേവ് പറയുന്നത്. ആദ്യം ചെറിയ തുകകൾ വാങ്ങി തിരികെ നൽകി വിശ്വാസം നേടിയ ശേഷമാണ് വലിയ തുകകൾ വാങ്ങിയതെന്നും ഇരുവരും ആരോപിക്കുന്നു.
പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും വേദ് ലക്ഷ്മി ആരോപിച്ചു. ഹണി ട്രാപ്പിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യം പറഞ്ഞതായും വേദ ആരോപിക്കുന്നു. പാർട്ടി ബന്ധം ചൂണ്ടിക്കാട്ടി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.
അതേസമയം, വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഇടപെട്ടു. റോബിൻ പണം തിരികെ നൽകാൻ സമയം അനുവദിക്കണമെന്നാണ് എസ്. സുരേഷ് ആവശ്യപ്പെട്ടത്. റോബിൻ പണം വാങ്ങിയെന്നും തിരികെ നൽകാമെന്നും സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതായും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, താൻ ബിജെപിയിൽ എത്തിയത് സാമ്പത്തിക ലക്ഷ്യത്തോടെയാണെന്ന് സൂചിപ്പിക്കുന്ന റോബിന്റെ ശബ്ദസന്ദേശം വേദ് ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. പാർട്ടി ആശയങ്ങളെക്കുറിച്ച് അറിവില്ലെന്നും സ്ഥാനാർഥിയായാൽ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുമെന്നുമുള്ള തരത്തിലുള്ള സംഭാഷണമാണ് ശബ്ദരേഖയിലുള്ളതെന്നാണ് ആരോപണം.
എന്നാൽ, സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് റോബിൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വേദ് ലക്ഷ്മിക്കെതിരെ പരാതി നൽകി. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ നേരിട്ടെത്തണമെന്നും റോബിൻ വേദയെ വെല്ലുവിളിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വേദയോട് ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.
റോബിന്റെ പരാതിക്കും വെല്ലുവിളിക്കും പിന്നാലെ വേദ് ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ മറുപടി വീഡിയോ പങ്കുവെച്ചു. ജോലിയുള്ളതിനാൽ വിളിച്ചയുടൻ പൊലീസ് സ്റ്റേഷനിൽ എത്താൻ കഴിയില്ലെന്നും സൗകര്യമുള്ള സമയത്ത് പൊലീസിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും വേദ പറഞ്ഞു.
ഇത് ചെറിയൊരു തുടക്കം മാത്രമാണെന്നും ഇനി വരാനിരിക്കുന്ന കാര്യങ്ങളെ നേരിടാൻ റോബിൻ തയ്യാറാകണമെന്നും വേദ മുന്നറിയിപ്പ് നൽകി. ആളുകളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയ ശേഷം മാത്രമേ റോബിൻ സംസാരിക്കാവൂ എന്നും ഈ വിഷയത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും വേദ പ്രതികരിച്ചു. റോബിനെതിരായ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആരോപണങ്ങൾ സംബന്ധിച്ച് റോബിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കൂടി പുറത്തുവരേണ്ടതുണ്ട്.



