ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ യുഎഇയിൽ ഈദ് നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. തുറന്ന ഇടങ്ങളിലെ ഈദ് ഗാഹുകളും കൂട്ടനമസ്കാരങ്ങളും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സമാനമായ നിർദേശം ഖത്തറിലും നിലവിൽ വന്നിട്ടുണ്ട്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിനിടെ ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. വ്യോമപ്രതിരോധ സംവിധാനം സജ്ജമാണെന്ന് യുഎഇ അധികാരികൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളിൽ സഹകരിക്കാൻ തയ്യാറാണെന്നും യുഎഇ പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാനുമായി നിലവിൽ ചർച്ചകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. സമാധാനം നിലനിറുത്താൻ ഇന്ത്യ പിന്തുണ തുടരുമെന്ന് മോദി അറിയിച്ചു.






