കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ചൊവ്വാഴ്ച രണ്ടാം പ്ലാറ്റ്ഫോമിൽ നിർമാണം ആരംഭിച്ചതോടെയാണ് നടപടി. ഇതിന്റെ ഭാഗമായി കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്പ്രസും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
എറണാകുളത്തിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി (16305) ഇനി ഈ മാസം 26 വരെ ആലുവയിൽ നിന്ന് രാവിലെ 6.22-ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ് (16304) അതേ തീയതി വരെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
ഇതോടൊപ്പം മറ്റു ചില ട്രെയിനുകളുടെ സർവീസുകളും പുനഃക്രമീകരിച്ചു. എറണാകുളം–പാലക്കാട് മെമു (66610) ബുധനാഴ്ച മുതൽ 26 വരെ ആലുവയിൽ നിന്നാണ് പുറപ്പെടുക. ഈ കാലയളവിൽ എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ സർവീസ് ഉണ്ടാകില്ല. ഗുരുവായൂർ–എറണാകുളം പാസഞ്ചർ (56317) 26 വരെ ഇടപ്പള്ളിയിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം–എറണാകുളം മെമു തൃപ്പൂണിത്തുറയിൽവരെ മാത്രമാണ് ഓടുക. എം.ജി.ആർ. ചെന്നൈ–ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ ഏകദേശം അരമണിക്കൂർ വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.
മാറ്റങ്ങളെക്കുറിച്ചുള്ള വിവരം അറിയാതെ സ്റ്റേഷനിലെത്തിയ യാത്രക്കാർക്ക് ചൊവ്വാഴ്ച ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കണ്ണൂർ ഇന്റർസിറ്റിയുടെ ആരംഭസ്ഥാനം ആലുവയാക്കി മാറ്റിയതിനെതിരെ ചിലർ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ റിസർവ് ചെയ്ത യാത്രക്കാരെയും മാധ്യമങ്ങളെയും മുൻകൂട്ടി വിവരം അറിയിച്ചിരുന്നുവെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.






