മറയൂർ: മൂന്നാർ കോഫിസ്റ്റോർ മേഖലയിൽ വീണ്ടും കടുവ ഭീഷണി ഉയർന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ജനവാസ മേഖലയിലിറങ്ങിയ കടുവ, പ്രദേശവാസിയായ മണികണ്ഠന്റെ പശുവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. കഴുത്തിൽ കടിച്ച ശേഷം വാഹന ശബ്ദം കേട്ടതോടെ കടുവ തേയിലത്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
ഇതിന് മുമ്പ് പാമ്പൻമലയിൽ സതീഷിന്റെ പശുവിനെയും കിടാവിനെയും കടുവ കൊന്നിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഫിസ്റ്റോർ, ചട്ടമൂന്നാർ, പാമ്പൻമല പ്രദേശങ്ങളിൽ മാത്രം 21 പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
തേയിലത്തോട്ടം തൊഴിലാളികൾക്ക് പശുവളർത്തലാണ് പ്രധാന വരുമാനമാർഗം. കൊല്ലപ്പെട്ടവയിൽ ഭൂരിഭാഗവും കറവയുള്ള പശുക്കളായതിനാൽ നിരവധി കുടുംബങ്ങൾ സാമ്പത്തികമായി തകർച്ച നേരിടുകയാണ്. ലഭിക്കുന്ന നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും ശക്തമായ പ്രതിഷേധം നടത്തിയാൽ മാത്രമേ ലഭിക്കാറുള്ളുവെന്നും തൊഴിലാളികൾ ആരോപിക്കുന്നു. പ്രശ്നപരിഹാരത്തിനായി സമരത്തിനൊരുങ്ങുകയാണ് അവർ.






