തോപ്പുംപടി: കൊച്ചിയിൽ സ്ഥാനാർഥി അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക പുറത്തിറങ്ങിയിട്ടും ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എൻഡിഎക്കും ഇതുവരെ സ്ഥാനാർഥിയില്ലാത്തതിനാൽ, ഇരുവിഭാഗം പ്രവർത്തകരും കളത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
അതേസമയം, എൽഡിഎഫ് രംഗത്ത് ശക്തമായി മുന്നേറുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രവർത്തകർ ആവേശത്തിലാണ്. സ്ഥാനാർഥി കെ.ജെ. മാക്‌സിയുടെ റോഡ് ഷോ ആരംഭിക്കുകയും വിവിധ മേഖലകളിൽ പര്യടനം പുരോഗമിക്കുകയും ചെയ്യുന്നു. ഞായറാഴ്ച മുതൽ തന്നെ ബോർഡുകളും പോസ്റ്ററുകളും പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
യുഡിഎഫ് പ്രവർത്തകർ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതാണ് മുന്നേറ്റത്തിന് തടസമെന്ന് പറയുന്നു. ചുവരുകൾ വെള്ളപൂശി തയ്യാറാക്കി നിർത്തിയെങ്കിലും എഴുത്ത് ആരംഭിക്കാനായിട്ടില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായും അവർ പറയുന്നു.
ബി.ജെ.പി. നേതൃത്വം ചുവരുകൾ നേരത്തെ ബുക്ക് ചെയ്തതായും ബൂത്ത് തല ഒരുക്കങ്ങൾ പൂർത്തിയായതായും അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപിച്ചാൽ പ്രചാരണം വേഗത്തിലാക്കാമെന്നാണ് അവരുടെ നിലപാട്.
എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി 20-യ്ക്ക് കൊച്ചി സീറ്റ് നൽകാനാണ് സാധ്യത. ഇതിനിടെ കുമ്പളങ്ങി ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. മാക്‌സി വ്യാപാരികളെയും നാട്ടുകാരെയും സന്ദർശിച്ച് പിന്തുണ തേടി.






