കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണ്ണയവും പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 140 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെക്കുറിച്ച് അന്തിമ തീരുമാനം എടുത്തുവെന്നും മുന്നണിക്കുള്ളിൽ യാതൊരു തർക്കവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ സീറ്റ് വിഭജനം വളരെ സുഗമമായി പൂർത്തിയായതാണെന്ന് സതീശൻ അവകാശപ്പെട്ടു. കോൺഗ്രസ് ഇത്തവണ 95 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന 40 സീറ്റുകളിലെ പട്ടിക കോൺഗ്രസ് അധ്യക്ഷന്റെ അംഗീകാരത്തിനായി നൽകിയിട്ടുണ്ടെന്നും ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ പട്ടിക പുറത്തുവന്നാൽ വ്യക്തത ലഭിക്കുമെന്ന് സതീശൻ വ്യക്തമാക്കി.
സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു എന്ന വിമർശനവും അദ്ദേഹം തള്ളി. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഡൽഹിയിൽ എത്താൻ വൈകിയതും ഒരാൾക്ക് അസുഖം ഉണ്ടായതുമാണ് ചെറിയ താമസത്തിന് കാരണം എന്ന് വിശദീകരിച്ചു. രണ്ട് ദിവസത്തെ ചർച്ചകളിൽ പട്ടിക പൂർത്തിയാക്കിയത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഘടകകക്ഷികൾക്കിടയിൽ സീറ്റിനെച്ചൊല്ലി തർക്കമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്നും സതീശൻ പറഞ്ഞു. ‘ടീം യുഡിഎഫ്’ എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണെന്നും 140 സീറ്റുകളും കൃത്യമായി വിഭജിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






