തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷം. മലപ്പുറം പരപ്പനങ്ങാടിയിൽ മാസപ്പിറ കണ്ടതിനെ തുടർന്ന് വിവിധ ഖാസികൾ ഇന്ന് പെരുന്നാളാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഈദ്ഗാഹുകളിലും പള്ളികളിലും വിശ്വാസികൾ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ വലിയ ജനപങ്കാളിത്തമുണ്ടായി. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയാണ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. “ലോകത്ത് ഇസ്‌ലാമോഫോബിയ ശക്തമാകുന്നു. വെറുപ്പിനെ സ്നേഹത്തോടെ നേരിടണം. ലോകം യുദ്ധവിരാമം ആഗ്രഹിക്കുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ ശിഹാബ് പൂക്കോട്ടൂർ പെരുന്നാൾ സന്ദേശം നൽകി.
ഒരു മാസം നീണ്ട നോമ്പിന് ശേഷം പ്രാർത്ഥനകളുടെയും ആത്മനിയന്ത്രണത്തിന്റെയും പൂർണതയോടെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പ്രഭാതം മുതൽ സന്ധ്യാസമയം വരെ ഉപവാസം പാലിക്കുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തതിനുശേഷം ആത്മീയ സംതൃപ്തിയോടെയാണ് ആഘോഷങ്ങൾ.
ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. എന്നാൽ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് പല സ്ഥലങ്ങളിലും പൊതുയോഗങ്ങൾക്കും ഈദ് ഗാഹുകൾക്കും നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നാളെയാണ് ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്.






