ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ വിവിധ രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തി.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം മോദി ചർച്ചയിൽ ഊന്നിപ്പറഞ്ഞു. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പുനഃസ്ഥാപിക്കാൻ സംഭാഷണവും നയതന്ത്രവും ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായും പ്രധാനമന്ത്രി സംസാരിച്ചു. ദോഹയ്ക്ക് പിന്തുണ അറിയിച്ച അദ്ദേഹം, മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടാതെ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതത്തിനായി ഇന്ത്യ നിലകൊള്ളുന്നുവെന്നും വ്യക്തമാക്കി.






