കൊളംബോ: പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മേഖലയിൽ പിടിമുറുക്കാനുള്ള അമേരിക്കൻ നീക്കത്തിന് ശ്രീലങ്കയിൽ നിന്ന് അപ്രതീക്ഷിത തിരിച്ചടി. യുഎസ് യുദ്ധവിമാനങ്ങൾക്കും സൈനിക കപ്പലുകൾക്കും തങ്ങളുടെ വ്യോമ-സമുദ്ര പാതകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ട്രംപിന്റെ ആവശ്യം ശ്രീലങ്കൻ സർക്കാർ കർശനമായി നിഷേധിച്ചു.
തങ്ങളുടെ മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ സൈനിക നീക്കത്തിന് വിട്ടുകൊടുക്കില്ലെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുമായി ഒപ്പിടാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന വിവാദമായ ‘സോഫ’ (SOFA – Status of Forces Agreement) കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ഈ നിർണ്ണായക തീരുമാനം.
കരാർ പ്രകാരം അമേരിക്കൻ സൈനികർക്ക് ശ്രീലങ്കയിൽ പ്രത്യേക പദവിയും സൗകര്യങ്ങളും ലഭിക്കുമായിരുന്നു. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായ ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്ന് ലങ്കൻ ഭരണകൂടം അറിയിച്ചു.






