തൃശ്ശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിമിനെതിരെ മനപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുഹ്സിനയുടെ മരണത്തിന് കാരണം പ്രസവശേഷമുള്ള പരിചരണക്കുറവാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തണമെന്നും പൊലീസ് സർജൻ ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കി ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.






