ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികൾക്ക് യാത്രാസൗകര്യത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ തന്റെ യാത്ര 45 മിനിറ്റ് വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചയ്ക്ക് 1.15-ന് ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, പരീക്ഷ ആരംഭിച്ച ശേഷം മാത്രമാണ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്.
സാധാരണ സാഹചര്യങ്ങളിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ, ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പരീക്ഷ ആരംഭിക്കുന്നതിനാൽ അത്തരം നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ യാത്രയെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് യാത്ര വൈകിപ്പിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഡൽഹിയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്ന നിർണായക സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തീരുമാനം. ഡൽഹിയിൽ മാത്രം നൂറോളം നീറ്റ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ രാജ്യത്താകെ ഏകദേശം 22 ലക്ഷം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 5,440 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.
പരീക്ഷാക്രമക്കേടുകൾ തടയുന്നതിനായി ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) കർശന സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്താകെ 95,000 പരീക്ഷാമുറികൾ 1.38 ലക്ഷം എഐ അധിഷ്ഠിത സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. കൂടാതെ 51,000 സിഗ്നൽ ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്.




