ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാൻ എസ്.ഡി.പി.ഐ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ് നെല്ലെ മുബാറക്കാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡിഎംകെയുമായി രണ്ടാംഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും മണ്ഡലങ്ങളുടെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് ചെറുകക്ഷികളിൽ നിന്ന് വ്യത്യസ്തമായി, ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ എസ്.ഡി.പി.ഐ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വമേധയാ തീരുമാനമെടുത്തതായി മുബാറക് പറഞ്ഞു. ചിഹ്നത്തിന്റെ കാര്യത്തിൽ ഡിഎംകെ യാതൊരുവിധ സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും ബിജെപി-എഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിഎംകെ എടുക്കുന്ന തീരുമാനങ്ങൾ ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണെന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ആരോപണം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെയും നെല്ലെ മുബാറക് രൂക്ഷമായി വിമർശിച്ചു. സ്വന്തം സിനിമയായ ‘ജനനായകൻ’ നേരിട്ട പ്രതിസന്ധികളിൽ പോലും പ്രതികരിക്കാൻ കഴിയാത്ത വിജയ് എങ്ങനെയാണ് ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയെന്ന് അദ്ദേഹം ചോദിച്ചു. വിജയ് വരുന്നതോടെ മാറ്റമുണ്ടാകുമെന്ന് കരുതിയ സാധാരണക്കാർക്ക് ഇപ്പോൾ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും മുബാറക് ആരോപിച്ചു. മെയ് 4-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം വൻ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.






