കാസർകോട്: പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് വർഷമായി ഒളിവിലായിരുന്ന പ്രതിയെ ആദൂർ പൊലീസ് പിടികൂടി. പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദാണ് അറസ്റ്റിലായത്. ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
2022 ഏപ്രിൽ 5-ന് പുലർച്ചെയാണ് സംഭവം നടന്നത്. വീട്ടിൽ വെച്ച് 57-കാരനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഇയാൾ മരിച്ചു. സംഭവത്തെ തുടർന്ന് ഐ.പി.സി 302 വകുപ്പ് പ്രകാരം ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2022 ജൂലൈ 31-ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം പ്രതി നാട്ടിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കാസർഗോഡ് ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.






