തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും തർക്കങ്ങളും പരസ്യമാകുന്നു. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിക്കുമെന്ന് സുധാകരൻ തുറന്നടിച്ചു. ഇതോടെ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ തനിക്ക് മത്സരിക്കണമെന്ന് സുധാകരൻ വാശിപിടിച്ചത് നേതൃത്വത്തെ ഏറെ വിയർപ്പിച്ചിരുന്നു. ഒടുവിൽ മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ തയ്യാറായെങ്കിലും, തന്നെ വെട്ടിയത് പാർട്ടിക്ക് അകത്തുള്ള ഒരാളാണെന്ന് സുധാകരൻ ആരോപിച്ചിരുന്നു. പരാതി നൽകിയ ആളെ തനിക്ക് അറിയാമെന്നും എന്നാൽ ഇപ്പോൾ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ ഈ നീക്കം വി.ഡി. സതീശനോടുള്ള കടുത്ത വിയോജിപ്പിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നേതാക്കന്മാർ തമ്മിലുള്ള ഈ പോര് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണികൾ. സീറ്റിനായുള്ള തർക്കങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഈ പരസ്യ പ്രതികരണം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഗ്രൂപ്പ് വൈര്യം മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെ സുധാകരൻ പൊട്ടിച്ച ഈ ‘ബോംബ്’ വരും ദിവസങ്ങളിൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കാം.






