കാൺപൂർ: സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം പിടികൂടി മർദ്ദിച്ചു. തുടർന്ന് പെൺകുട്ടിയുടെ പിതാവും യുവാവിനെ മർദ്ദിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി റാവത്ത്പൂർ പ്രദേശത്തെ ഗുരുദേവ് പാലസ് ടാക്കീസിൽ ‘ധുരന്ധർ 2’ സിനിമയുടെ പ്രദർശനത്തിനിടെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ സമീപത്ത് ഇരുന്ന യുവാവ് തുടർച്ചയായി ശല്യം ചെയ്തതോടെ പെൺകുട്ടി ബഹളം വെച്ചു. ഇതോടെ സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് യുവാവിനെ പിടികൂടി മർദ്ദിച്ചു.
തിയേറ്ററിനുള്ളിലെ സംഭവത്തെ തുടർന്ന് കാണികൾക്കിടയിൽ പരിഭ്രാന്തി പടർന്നു. പലരും പുറത്തേക്ക് ഓടുകയും ചെയ്തു. പിന്നീട് ഹാളിന് പുറത്തേക്ക് കൊണ്ടുവന്ന യുവാവിനെ പെൺകുട്ടിയുടെ പിതാവ് മർദ്ദിച്ചു. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവിനെ ജനക്കൂട്ടം ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തിയേറ്ററുകളിൽ കൂടുതൽ സുരക്ഷയും സിസിടിവി നിരീക്ഷണവും വേണമെന്ന ആവശ്യം ശക്തമായി ഉയർന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കാൺപൂർ പൊലീസ് അറിയിച്ചു. എന്നാൽ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും, പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്. യുവാവിനെ ശിക്ഷിച്ചതിനെ ചിലർ പിന്തുണയ്ക്കുമ്പോൾ, നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു.





