കൽപ്പറ്റ: വയനാട് അമ്പലവയലിൽ യുവതിയുടെ പീഡന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോലിക്കായി താമസിച്ചിരുന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയുംതിരെ ബലാത്സംഗത്തിനും പീഡനശ്രമത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്.
പീഡനത്തിന് ഇരയായ 23കാരി കഴിഞ്ഞ രാത്രി ഏകദേശം 10 മണിയോടെ അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ ശ്രമിച്ചു. എന്നാൽ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തിരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ പൊലീസ് സ്റ്റേഷനിൽ തന്നെ യുവതി കുഴഞ്ഞുവീണു. തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം അവിടെവെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയതായും, ഒരു പുരുഷ പൊലീസുകാരൻ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ യുവതിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തിയ ശേഷം നടന്ന സംസാരത്തിലൂടെയാണ് പീഡന വിവരം കൂടുതൽ പുറത്തറിയുന്നത്. യുവതി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




