മലയാളത്തിന്റെ വെള്ളിത്തിരയിൽ വിരിഞ്ഞ ചുരുണ്ട മുടിയഴകുള്ള ആ ചിരി ഇന്ന് തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഇരിങ്ങാലക്കുടയുടെ മണ്ണിൽ നിന്ന് അഭിനയലോകത്തേക്ക് ചുവടുവെച്ച അനുപമ പരമേശ്വരൻ, ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തന്റേതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു.
2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലൂടെയാണ് അനുപമ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘മേരി’ എന്ന കഥാപാത്രവും അനുപമയുടെ വശ്യമായ ചിരിയും ചുരുണ്ട മുടിയും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. പ്രേമത്തിലെ പ്രകടനത്തിന് ഐ.ഐ.എഫ്.എ അവാർഡും താരത്തെ തേടിയെത്തി.
മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും അനുപമ സജീവമാണ്. തെലുങ്കിൽ ‘അ ആ’, തമിഴിൽ ‘കൊടി’, കന്നഡയിൽ ‘നടസാർവഭൗമ’ എന്നിവയായിരുന്നു താരത്തിന്റെ അരങ്ങേറ്റ ചിത്രങ്ങൾ. ഇതിൽ തെലുങ്ക് സിനിമാലോകമാണ് അനുപമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. ‘
അഭിനയത്തിന് പുറമെ സിനിമയുടെ സാങ്കേതിക വശങ്ങളിലും അനുപമ താൽപ്പര്യം പ്രകടിപ്പിക്കാറുണ്ട്. ദുൽഖർ സൽമാൻ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിൽ സഹസംവിധായികയായി പ്രവർത്തിച്ചുകൊണ്ട് ക്യാമറയ്ക്ക് പിന്നിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് താരം തെളിയിച്ചു. മികച്ച പ്രകടനങ്ങൾക്ക് സൈമ , ഫിലിം ഫെയർ അവാർഡുകൾക്കായി നിരവധി തവണ താരം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായ അനുപമ നിലവിൽ ഒരു ചിത്രത്തിന് ഒരു കോടി രൂപയ്ക്ക് മുകളിലാണ് പ്രതിഫലം വാങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 33 കോടി രൂപയുടെ ആസ്തി താരത്തിനുണ്ട്.വിവിധ കാലഘട്ടങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്‌പ്രീത് ബുംറ, നടൻ ധ്രുവ് വിക്രം എന്നിവരുമായി ബന്ധപ്പെടുത്തി ഗോസിപ്പുകൾ വന്നിരുന്നെങ്കിലും താരം അതെല്ലാം നിഷേധിച്ചിരുന്നു. നിലവിൽ അവിവാഹിതയായ അനുപമ തന്റെ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026-ലും കൈനിറയെ ചിത്രങ്ങളുമായി തെന്നിന്ത്യൻ സിനിമയിൽ സജീവമാണ് താരം. തമിഴിലും തെലുങ്കിലും വലിയ ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി അനുപമ തന്റെ പ്രയാണം തുടരുകയാണ്


