കർണാടക: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശരീരത്തിൽ പലഭാഗങ്ങളിലും പരിക്കുകളും അസ്ഥി പൊട്ടലുകളും കണ്ടെത്തിയതായും, ഇവ വീഴ്ച്ചയിൽ ഉണ്ടായതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികതകളില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തു നിന്ന് ഏകദേശം 1500 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോണിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ദുഷ്കരമായ ഭൂപ്രദേശമായതിനാൽ രക്ഷാപ്രവർത്തകർ ഏറെ പ്രയാസപ്പെട്ടാണ് സ്ഥലത്തെത്തിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ 9 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹത്തിന് 10 മണിവരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് 10.30ഓടെ സംസ്കാര ചടങ്ങുകൾ നടത്തും.
അതേസമയം, മൃതദേഹം ഇത്രയും താഴ്ചയിലുള്ള സ്ഥലത്ത് എത്തിയത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. അപകടമായി വീഴാൻ സാധ്യത കുറവാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മറ്റാരെങ്കിലും ഇടപെട്ടിരിക്കാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ചിക്കമഗളൂരു ജില്ലാ പൊലീസ് അറിയിച്ചു.






