തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലാണ് ഇന്നലെ 40.1°C രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 3.4 ഡിഗ്രി കൂടുതലാണ്. കൊല്ലം ജില്ലയിലെ പുനലൂരിലും 39.8°C വരെ താപനില ഉയർന്നു.
ചൂട് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രത കൂടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
പകൽ 10 മണി മുതൽ 3 മണിവരെ അൾട്രാവയലറ്റ് സൂചിക ഉയർന്ന നിലയിലായിരിക്കും. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം.
ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും വേണം. യാത്രയ്ക്കിടെ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം.
ചർമ്മരോഗമുള്ളവർ, കാൻസർ രോഗികൾ, കുട്ടികൾ, മുതിർന്നവർ എന്നിവർ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മേഘങ്ങളില്ലാത്ത ദിവസങ്ങളിലും ജലാശയങ്ങളുടെയും മണൽ പ്രദേശങ്ങളുടെയും സമീപത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ പ്രതിഫലനം കൂടുതലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.




