ടെൽ അവീവ്: ഇറാനിൽ പുതിയ ഭരണകൂടം അധികാരമേറ്റതോടെ ഭീഷണി കൂടുതൽ ശക്തമായതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നൽകി. ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിലെ വിദേശകാര്യ-പ്രതിരോധ കമ്മിറ്റികൾക്ക് സമർപ്പിച്ച രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ.
സൈനിക സമ്മർദം ചെലുത്തിയിട്ടും ഇറാൻ കൂടുതൽ കർക്കശമായ പ്രതിരോധ നിലപാടിലേക്ക് മാറിയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെട്ടത്.
തുടർന്ന് മൊജ്തബ ഖമനേയിയെ പുതിയ നേതാവായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ ഭരണകൂടം കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന വിലയിരുത്തൽ ഉയരുന്നത്.
ഇതിനിടെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ തിരിച്ചടി ആക്രമണങ്ങൾ മേഖലയിൽ സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ്. അതേസമയം, യുദ്ധം കൈകാര്യം ചെയ്ത രീതിയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു.
നയതന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനോ ബന്ദികളെ മോചിപ്പിക്കാനോ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇറാനെ തകർത്തുവെന്ന അമേരിക്കൻ നിലപാടുകൾക്ക് വിരുദ്ധമായ സൂചനകളാണ് പുതിയ ഇന്റലിജൻസ് റിപ്പോർട്ട് നൽകുന്നത്.




