ന്യൂഡൽഹി: ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ സിബിഎസ്ഇ അവഗണിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന വിവരം പുറത്തുവന്നു. പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി നൽകിയ മുന്നറിയിപ്പുകൾ പരിഗണിക്കാതെയാണ് പുതിയ മൂല്യനിർണയ രീതി നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്ലസ് ടു പരീക്ഷയ്ക്ക് ഏകദേശം ഒരു മാസം മുമ്പ് ദില്ലിയിലെ വിവിധ സ്കൂളുകളിൽ ഒഎസ്എം സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയൽ റൺ നടത്തിയിരുന്നു. സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമിതിയാണ് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത്.
ട്രയൽ റണ്ണിനിടെ നിരവധി സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ചില ഉത്തരങ്ങൾക്ക് നൽകിയ മാർക്ക് കൃത്യമായി രേഖപ്പെടാത്തത്, ഒരു ചോദ്യത്തിന്റെ ഒന്നിലധികം ഭാഗങ്ങൾക്ക് പ്രത്യേകം മാർക്ക് നൽകാൻ കഴിയാത്തത്, സിസ്റ്റം ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നത്, രേഖപ്പെടുത്തിയ മാർക്കുകൾ നഷ്ടപ്പെടുന്നത്, ശൂന്യമായ പേജുകൾക്കുപോലും മാർക്ക് നൽകാൻ കഴിയുന്നത് തുടങ്ങിയ ഗുരുതര പിഴവുകൾ സമിതി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ ഒഎസ്എം നടപ്പാക്കുന്നത് കുറഞ്ഞത് ഒരു വർഷത്തേക്ക് നീട്ടിവയ്ക്കണമെന്നും, ആദ്യഘട്ടത്തിൽ പരിമിത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ സിബിഎസ്ഇ നേതൃത്വം അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, സിബിഎസ്ഇയുടെ പുതിയ പുനർമൂല്യനിർണയ പോർട്ടലിനെതിരായ സൈബർ ആക്രമണ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പോർട്ടലിലേക്ക് പലതവണ അനധികൃതമായി പ്രവേശിക്കാൻ ശ്രമം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നടപടി ആരംഭിച്ചു.
സംഭവത്തിൽ കേന്ദ്ര സർക്കാർ നിയോഗിച്ച രാധാ ചൗഹാൻ സമിതി സിബിഎസ്ഇ ഉദ്യോഗസ്ഥരിൽ നിന്ന് വിവരശേഖരണം നടത്തും. ഒഎസ്എം കരാറും ടെൻഡർ നടപടികളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ പരിശോധനയാണ് നടക്കുന്നത്.
അതേസമയം, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.






