ന്യൂഡൽഹി: യുക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ചരക്കുകപ്പലുകൾക്കും സാധാരണക്കാരുടെ ജീവനുകൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരത്തെയും വ്യാപാര പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ചയാണ് യുക്രൈൻ ഒഡേസ തുറമുഖത്ത് എംവി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 10 നാവികർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർഗോഡ് സ്വദേശിയായ അഖിൽ ജോയനും ഉൾപ്പെടുന്നു. റഷ്യ-യുക്രൈൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ നാവികർ ഈ രീതിയിൽ കൊല്ലപ്പെടുന്നത്. സംഭവത്തിൽ ഇന്ത്യ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.




