കൊച്ചി: ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളെയും ഉത്തരവാദികളെയും കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സ്ക്വാഡുകൾ രൂപവത്കരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിന് കാരണമായ വാഹനങ്ങളെ കണ്ടെത്താനാകാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരം ലഭിക്കാതെ പോകുന്ന സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നിർദേശം.
ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും സ്ക്വാഡുകൾ പ്രവർത്തിക്കുക. സൈബർ പൊലീസിന്റെ സാങ്കേതിക സഹായം ഉറപ്പാക്കണമെന്നും സ്ക്വാഡുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. അപകടം നടന്ന ജില്ലയിലെയും സമീപ ജില്ലകളിലെയും പൊലീസ് തമ്മിൽ ഏകോപിതമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഹിറ്റ് ആൻഡ് റൺ അപകടങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത ഹർജികൾ പരിഗണിക്കവെയാണ് കോടതി ഈ നിർദേശങ്ങൾ നൽകിയത്.
അതേസമയം, ഇത്തരത്തിലുള്ള അപകടങ്ങളിൽ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപവത്കരിച്ച് നഷ്ടപരിഹാരം നൽകുന്ന സംവിധാനം ആലോചിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
നിലവിലുള്ള ‘ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്‌സിഡന്റ് സ്കീം–2021’ പ്രകാരമുള്ള നഷ്ടപരിഹാരം അപര്യാപ്തമാണെന്നും പിഴത്തുകയിലോ ഇൻഷുറൻസ് പ്രീമിയത്തിലോ നിന്ന് ഇതിനായി പ്രത്യേക വിഹിതം കണ്ടെത്തുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. വിധിപ്പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറാനും കോടതി ഉത്തരവിട്ടു.




