മൈസൂരു: മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടി. നരസിപുര സ്വദേശികളായ കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്. രാത്രി ബസ് ഇറങ്ങിയ മുപ്പതുകാരിയായ യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
സുഹൃത്തിന്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം രാത്രി 9.45 ഓടെയാണ് യുവതി ടി. നരസിപുര ബസ് സ്റ്റാൻഡിലെത്തിയത്. ഈ സമയം കാറിലെത്തിയ പ്രതികൾ യുവതിയോട് വഴി ചോദിച്ചു. കന്നഡ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പ്രതികൾ യുവതിയെ ബലമായി കാറിൽ കയറ്റി ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതികൾ യുവതിയുടെ കൈവശമുണ്ടായിരുന്ന 5000 രൂപയും എടുത്തതായി പൊലീസ് അറിയിച്ചു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ പണമുണ്ടെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് പ്രതികൾ യുവതിയെ താമസ സ്ഥലത്ത് എത്തിച്ചു. അവിടെ എത്തിയ ഉടൻ യുവതി വീട്ടുടമയുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറി വിവരം അറിയിച്ചു. തുടർന്ന് വീട്ടുടമ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ടി. നരസിപുരയിലെ ഫാസ്റ്റ് ഫുഡ് കടയിൽ ജോലി ചെയ്യുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്.











