കൽപറ്റ: വയനാട് ചിപ്പിലിത്തോട്ടിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക് സംഭവിക്കുകയും കാൽ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്ത സംഭവം ബസ് ജീവനക്കാരുടെ ഗുരുതര വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചു. വൈത്തിരി സ്വദേശിയായ 65 വയസ്സുകാരി ജാനുവിനാണ് അപകടത്തിൽ പരിക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് യാത്രക്കാരും കുടുംബവും ആരോപിക്കുന്നത്. ബസിന്റെ പിൻചക്രം കാലിൽ കയറിയിറങ്ങുകയായിരുന്നു.
എന്നാൽ ബസ് ഇറങ്ങിയ ശേഷം ജാനു നടക്കുന്നതിനിടെ കാൽതെറ്റി വീണതാകാമെന്നതാണ് ഡ്രൈവറുടെ വാദം. ബസ് സ്റ്റോപ്പിൽ ശരിയായ രീതിയിൽ നിർത്താതിരുന്നതും അപകടത്തിന് കാരണമായതായി യാത്രക്കാർ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ജാനുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഇടത് കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. നിലവിൽ അവർ ഐസിയുവിൽ ചികിത്സയിലാണ്.
സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായില്ലെന്നാണ് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.




