ജയ്പൂരിലെ തിരക്കേറിയ റോഡിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. എക്‌സിൽ പങ്കുവെച്ച വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന ആശങ്കയും ശക്തമായ രോഷവുമാണ് ആളുകളിൽ ഉയർന്നത്.
സംഭവം നടന്നത് ഇസ്‌കോൺ റോഡിന് സമീപമുള്ള ന്യൂ സാങ്കനേർ റോഡിലാണ്. ബൈക്ക് ടാക്സിയിൽ സഞ്ചരിച്ചിരുന്ന യുവതിക്ക് പിന്നാലെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് യുവാക്കളാണ് അതിക്രമം നടത്തിയത്.
വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ, പിന്നിലിരുന്ന യുവാവ് യുവതിയെ പിടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതി പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, പിന്നിലിരുന്ന യുവാവ് ആഹ്ലാദം പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ ദൃശ്യങ്ങൾ അക്രമികളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ തന്നെ മൊബൈലിൽ പകർത്തിയതാണെന്ന വിവരം കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.




