തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹസമയത്ത് 18 വയസ് തികഞ്ഞില്ലെന്ന വിവാദത്തിൽ സൂക്ഷ്മ സമീപനവുമായി പോലീസ്. ഭർത്താവ് ഫർമാനെ പ്രതിയാക്കി മധ്യപ്രദേശ് പോലീസ് കേസെടുത്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സംസ്ഥാന പോലീസിന് ലഭിച്ചിട്ടില്ല.
തുടർ അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കേരളത്തിലെത്താനിരിക്കുകയാണ്. അവർ കൈവശം വെച്ചിരിക്കുന്ന രേഖകളുടെ ശരിതെറ്റുകൾ പരിശോധിക്കാനാണ് സംസ്ഥാന പോലീസിന്റെ തീരുമാനം.
കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതായി രേഖകൾ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയാൽ ഫർമാനെതിരെ വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും കേസെടുക്കാൻ സാധ്യതയുണ്ട്.
വിവാഹ രജിസ്ട്രേഷൻ സമയത്ത് പെൺകുട്ടി നൽകിയ ജനന സർട്ടിഫിക്കറ്റ് ദേശീയ രജിസ്ട്രിയുമായി ബന്ധിപ്പിച്ച് പരിശോധിച്ചതാണെന്ന് അധികൃതർ പറയുന്നു. എന്നാൽ ദേശീയ പട്ടികവർഗ കമ്മീഷന്റെ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് കണ്ടെത്തൽ. മഹേശ്വർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി രേഖപ്രകാരം പെൺകുട്ടിയുടെ ജനനത്തിയതി 2009 ഡിസംബർ 30 ആണെന്ന് പറയുന്നു. ഇതനുസരിച്ച് വിവാഹസമയത്ത് അവൾക്ക് 18 വയസ് തികഞ്ഞിട്ടില്ല.
പെൺകുട്ടിയുടെ പിതാവ് വിവാഹത്തെ എതിർത്തിരുന്നുവെങ്കിലും പ്രായവുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ചിരുന്നില്ലെന്ന് തമ്പാനൂർ പോലീസ് അറിയിച്ചു. സിനിമാ ചിത്രീകരണത്തിനായി പിതാവിനൊപ്പമാണ് പെൺകുട്ടി പൂവാറിലെ റിസോർട്ടിൽ എത്തിയിരുന്നത്. അന്നേ സിനിമയിലെ അണിയറ പ്രവർത്തകനായ ഫർമാനാണ് പിന്നീട് പെൺകുട്ടിയെ വിവാഹം കഴിച്ചത്. പിതാവ് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. അതേസമയം, പിതാവ് നൽകിയ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ പെൺകുട്ടിയുടെ വയസ് 18 ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.




