ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഏകദേശം ഒന്നര മാസത്തോളമായി തുടരുന്ന ആക്രണത്തിൽ കൊല്ലപ്പെട്ടവരിൽ 248 സ്ത്രീകളും 165 കുട്ടികളും 85 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 6,436 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നൂറോളം പേരാണ് കൊല്ലപ്പെട്ടത്.
നിലവിൽ ഇറാനിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഈ കരാർ ലെബനന് ബാധകമല്ലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിലപാട്. ലെബനനെ ഉൾപ്പെടുത്തണമെന്ന് ഇറാനും വാദിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ തെക്കൻ ലെബനനിലെ ഇരുനൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ പ്രതിരോധസേന വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും സാധാരണക്കാർ താമസിക്കുന്ന മേഖലകളിലാണ് ബോംബിങ് തുടരുന്നത്.




