തന്റെ സ്വഭാവത്തെയും കുടുംബ ജീവിതത്തെയും നിരന്തരം ചോദ്യം ചെയ്യുന്നവർക്ക് കനത്ത ഭാഷയിൽ മറുപടി നൽകി രേണു സുധി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വ്ളോഗറായ ഷെഫീന ബീവി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെയാണ് രേണുവിന്റെ ഇപ്പോഴത്തെ പ്രതികരണം. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ വെല്ലുവിളിച്ച ഷെഫീനയോട്, അതിനായി കൊല്ലം സുധിയുടെ കല്ലറ തുറന്ന് ഡിഎൻഎ പരിശോധന നടത്താനാണ് രേണു ആവശ്യപ്പെട്ടത്. ഈ പരിശോധനകൾ ഷെഫീന സ്വന്തം ചിലവിൽ വേണം നടത്താനെന്നും, ശാസ്ത്രീയമായി ഇത് തെളിയിക്കാൻ തനിക്കും താല്പര്യമുണ്ടെന്നും അവർ വ്യക്തമാക്കി.
കൊല്ലം സുധിയുടെ മരണശേഷം രേണു സോഷ്യൽ മീഡിയയിൽ സജീവമായത് മുതൽക്കേ വിമർശകർ അവർക്ക് പിന്നാലെയുണ്ട്. എന്നാൽ ഈ അടുത്ത് വ്ളോഗർ ഷെഫീന ബീവി നടത്തിയ ചില പരാമർശങ്ങൾ പരിധി ലംഘിക്കുന്നതായിരുന്നു. രേണുവിന്റെ യാത്രകൾ ശരിയായ രീതിയിലല്ലെന്നും, വ്യക്തിജീവിതത്തിൽ അവർ അവിഹിത ബന്ധങ്ങൾ പുലർത്തുന്നുണ്ടെന്നുമാണ് ഷെഫീന ഉന്നയിച്ച പ്രധാന ആരോപണം. ഇതിനു പിന്നാലെയാണ് മകന്റെ പിതൃത്വത്തെക്കുറിച്ചുള്ള വിവാദങ്ങളും ഉടലെടുത്തത്. മരിച്ചുപോയ ഒരാളുടെ കല്ലറ തുറക്കുക എന്ന വൈകാരികമായ തീരുമാനം പോലും താൻ എടുക്കാൻ തയ്യാറാണെന്ന് പറയുന്നതിലൂടെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ തീവ്രത എത്രത്തോളമുണ്ടെന്ന് രേണു ബോധ്യപ്പെടുത്തുന്നു.
ഇതിനിടയിൽ ആരാധകരെ ഏറെ സങ്കടപ്പെടുത്തിയ ഒന്നാണ് കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചുവും രേണുവും തമ്മിലുള്ള തർക്കം. അച്ഛന്റെ മരണശേഷം അമ്മയുമായുള്ള പഴയ ബന്ധം ഇപ്പോഴില്ലെന്നും, താൻ ഒറ്റപ്പെട്ടുപോയെന്നും കാണിച്ച് കിച്ചു സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. കിച്ചുവിന്റെ ഈ വെളിപ്പെടുത്തൽ രേണുവിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനും രേണു മറുപടി നൽകിയിട്ടുണ്ട്. 11 വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് താൻ ആ വീട്ടിലേക്ക് എത്തിയതെന്നും കിച്ചുവിനെ സ്വന്തം മകനായി തന്നെയാണ് കണ്ടതെന്നും രേണു പറയുന്നു. എന്നാൽ ഇപ്പോൾ കിച്ചു തന്നെ തള്ളിപ്പറയുകയാണെങ്കിൽ അതിനെ തടയാൻ താനില്ലെന്നും, 22 വയസ്സുള്ള അവൻ സ്വന്തം തീരുമാനങ്ങൾ എടുക്കട്ടെ എന്നും രേണു വ്യക്തമാക്കി. തന്നെ ആദ്യമായി ‘അമ്മ’ എന്ന് വിളിച്ചത് കിച്ചുവാണെന്നും ആ സ്നേഹം എന്നും തന്നിലുണ്ടാകുമെന്നും രേണു വികാരാധീനയായി കൂട്ടിച്ചേർത്തു.
വിവാദങ്ങൾ ഇവിടെയും തീരുന്നില്ല. ഒരു ആൽബം ഷൂട്ടിംഗിനിടെ സംവിധായകൻ വിപിൻ ലാലും ഷെഫീന ബീവിയും ചേർന്ന് തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതായും രേണു ആരോപിക്കുന്നു. ലിപ്-ലോക്ക് സീനുകളും അശ്ലീല ചുവയുള്ള രംഗങ്ങളും ചെയ്യാൻ തന്നെ നിർബന്ധിച്ചെന്നും, ഭാഗ്യം കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നുമാണ് രേണുവിന്റെ വെളിപ്പെടുത്തൽ.സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് പോരാട്ടം തുടരുമ്പോൾ, കൊല്ലം സുധി എന്ന കലാകാരനെ സ്നേഹിക്കുന്നവർക്ക് ഈ വിവാദങ്ങൾ അത്ര സുഖകരമായ വാർത്തകളല്ല നൽകുന്നത്. സമാധാനപരമായ ഒരു കുടുംബജീവിതം ആഗ്രഹിച്ച സുധിയുടെ പ്രിയപ്പെട്ടവർ പരസ്പരം ചെളിവാരി എറിയുന്നത് കാണേണ്ടി വരുന്നതിന്റെ സങ്കടത്തിലാണ് ആരാധകർ. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് തന്നെയാണ് സിനിമാ-സീരിയൽ ലോകം കരുതുന്നത്.




