കോഴിക്കോട്: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചെത്തിയ കാർ പെട്രോൾ അടിച്ച് പണം നൽകാതെ കടന്നുകളഞ്ഞതായി പരാതി. എടവണ്ണപ്പാറ പാഞ്ചീരിയിലെ പറയങ്ങാട്ട് ഫ്യുവൽസ് എന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലാണ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ സംഭവം നടന്നത്.
വെളുത്ത ഫോക്‌സ്‌വാഗൺ കാറാണ് പമ്പിലെത്തിയത്. 1500 രൂപയുടെ പെട്രോൾ നിറച്ച ശേഷം പണം ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ കാർഡ് നൽകി. സ്വൈപ്പ് ചെയ്യാൻ ജീവനക്കാരൻ തിരിഞ്ഞ ഉടൻ തന്നെ ഇയാൾ കാർ ഓടിച്ചുപോയതായി പറയുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ വിവരങ്ങൾ കണ്ടെത്തി. അതിനിടെ ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
പാലക്കാട് ജില്ലയിൽ ടാക്സിയായി ഓടുന്ന മറ്റൊരു കാറിന്റെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായി. തന്റെ വാഹനത്തിന്റെ ഫോട്ടോ ഉൾപ്പെടെ യഥാർത്ഥ ഉടമ പമ്പ് അധികൃതർക്ക് അയച്ച് സ്ഥിരീകരിക്കുകയും ചെയ്തു.
വ്യാജ നമ്പർ ഉപയോഗിച്ചെത്തിയ കാർ തട്ടിപ്പ് നടത്തിയതായി ഉറപ്പായതോടെ പമ്പ് ഉടമ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



