മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിൽ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വനിതാ ജീവനക്കാരി ഒളിവിലാണെന്നും രാജ്യം വിട്ടിരിക്കാമെന്നുമാണ് സൂചന.
ഒമ്പത് പരാതികളാണ് പൊലീസ് പരിശോധിക്കുന്നത്. ഹിന്ദു യുവതികളെ പ്രണയത്തിലാക്കി വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചതും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതുമാണ് പ്രധാന ആരോപണങ്ങൾ. 2021 മുതൽ ഇത്തരം പ്രവർത്തനങ്ങൾ നടന്നുവെന്നാണ് സാക്ഷികളുടെ മൊഴി.
എട്ട് വനിതാ ജീവനക്കാരുടെ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചിരിക്കുകയാണ്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് പീഡനങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. ചിലരെ വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും, ചിലരോട് മതാചാരങ്ങൾ നിർബന്ധിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
പരാതികളുമായി എച്ച്ആർ വിഭാഗത്തെ സമീപിച്ചപ്പോൾ നടപടിയെടുക്കുന്നതിനുപകരം പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരെ കമ്പനി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവരിൽ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മാനേജർ നിദ ഖാൻ എന്നിവരാണ്. നിദ ഖാൻ സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിച്ച് മതാചാരങ്ങൾ പാലിക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്.
അതേസമയം, ചില പ്രതികളുടെ കുടുംബങ്ങൾ ആരോപണങ്ങൾ നിഷേധിച്ചു. മകൻ നിരപരാധിയാണെന്ന് റാസ മേമന്റെ അമ്മ പ്രതികരിച്ചു.
ലൈംഗിക പീഡനത്തോട് സഹിഷ്ണുതയില്ലാത്ത നയമാണ് കമ്പനിക്കുള്ളതെന്നും പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുകയാണെന്നും ടിസിഎസ് അറിയിച്ചു. വിഷയത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ആശങ്ക രേഖപ്പെടുത്തി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.




