ടെഹ്‌റാൻ: മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക വെടിനിർത്തൽ കരാറുകൾ അംഗീകരിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. സമഗ്രവും പൂർണ്ണവുമായ സംഘർഷ പരിഹാര കരാർ മാത്രമേ സ്വീകരിക്കൂവെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദെ അറിയിച്ചു.
ലെബനൻ മുതൽ ചെങ്കടൽ വരെയുള്ള എല്ലാ സംഘർഷ മേഖലകളെയും ഉൾക്കൊള്ളുന്ന സമഗ്ര കരാർ മാത്രമേ അംഗീകരിക്കാനാകൂവെന്നും ഇത് ഇറാന്റെ റെഡ് ലൈൻ ആണെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക ഒത്തുതീർപ്പുകൾക്ക് സ്ഥാനമില്ലെന്നും ഇറാൻ നിലപാട് ആവർത്തിച്ചു.
ഹോർമുസ് കടലിടുക്കിലെ അസ്ഥിരതയ്ക്ക് ഇസ്രയേലും അമേരിക്കയുമാണ് ഉത്തരവാദികളെന്നും അവരുടെ ഇടപെടലുകൾ ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചുവെന്നും ഖത്തീബ്‌സാദെ ആരോപിച്ചു.
ഇറാനുമായി സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളും അദ്ദേഹം തള്ളി. ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പരിഹസിച്ചു.
ട്രംപ് യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും, ഇറാന്റെ പരമാധികാരത്തെയും താത്പര്യങ്ങളെയും സംരക്ഷിക്കുന്ന കരാറുകൾക്ക് മാത്രമേ പ്രസക്തിയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.






