ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. ബന്ധപ്പെട്ട അന്വേഷണം യു.പി. സർക്കാർ നേരിട്ടോ കേന്ദ്ര ഏജൻസിയെക്കൊണ്ടോ നടത്തണമെന്നും കോടതി നിർദേശിച്ചു. കർണാടക സ്വദേശിയും ബി.ജെ.പി. പ്രവർത്തകനുമായ എസ്. വിഘ്നേഷ് ശിശിരാണ് ഹർജി നൽകിയത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുകയും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് സൂചിപ്പിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും രഹസ്യ ഇമെയിലുകളും തന്റെ കൈവശമുണ്ടെന്ന് ശിശിർ അവകാശപ്പെടുകയും ചെയ്തിരുന്നു. വിദേശ പൗരത്വം മറച്ചുവെച്ചുകൊണ്ടാണ് രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് എന്നാണ് ഹർജിയിൽ പറയുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതി ഈ പരാതി തള്ളിയിരുന്നു.




