തിരുവനന്തപുരം: യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ട എംഡിഎംഎയുമായി പിടിയിലായി. ‘തമ്പുരു വിഷ്ണു’ എന്നറിയപ്പെടുന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്ന് മാസത്തിനിടെ ഇയാളുടെ പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ കഴിഞ്ഞ മാസം ഇയാൾ റിമാൻഡിലായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം എംഡിഎംഎ കച്ചവടത്തിൽ വീണ്ടും സജീവമായതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വീടിന് സമീപത്തുനിന്ന് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എംഡിഎംഎ പിടികൂടി. തുടർന്ന് കഠിനംകുളം പൊലീസിന് കൈമാറുകയായിരുന്നു.
വധശ്രമം, പൊലീസിനെ ആക്രമിക്കൽ ഉൾപ്പെടെ നിരവധി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






