തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം വീണ്ടും. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ കാട്ടാന തകർത്തു. കാളിയാടൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.
ഹോട്ടലിന്റെ മുൻവാതിൽ തകർത്ത ആന അകത്തുകയറി വ്യാപക നാശനഷ്ടങ്ങൾ വരുത്തി. രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും പുറത്തിറങ്ങി നോക്കിയപ്പോൾ ഹോട്ടലിനുള്ളിൽ കാട്ടാനയെ കണ്ടു. തുടർന്ന് ഇവർ ബഹളം വെച്ചതോടെ ആന സമീപത്തെ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിമറഞ്ഞു.
സംഭവസമയത്ത് ജോൺസൺ പെരിങ്ങൽകുത്ത് ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ജോലി ചെയ്യുകയായിരുന്നു. വീട്ടിൽ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.






