കോഴിക്കോട്: രാത്രിയിൽ വീട്ടുമുറ്റത്ത് കുളിക്കാൻ ഇറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കോടഞ്ചേരി നിരന്നപാറയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാൻ (4) ആണ് കടിയേറ്റത്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം കിണറ്റിന് സമീപത്തേക്ക് കുളിക്കാൻ പോയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ കുട്ടിയെ നായയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തല, മുഖം, നെഞ്ച് എന്നിവിടങ്ങളിൽ ആഴമുള്ള മുറിവുകളുണ്ടെന്നാണ് വിവരം.
കുട്ടിയെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും ജഡം ജീർണാവസ്ഥയിൽ ആയതിനാൽ പേവിഷബാധ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഈ നായ മുമ്പും വീടിന്റെ ഉടമസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ കടിച്ചതായും വിവരം ലഭിച്ചു.
സംഭവത്തിന് പിന്നാലെ പഞ്ചായത്ത് അധികൃതരും ലിന്റോ ജോസഫ് എംഎൽഎയും കുട്ടിയുടെ വീട് സന്ദർശിച്ചു. പരിശോധനാഫലം വ്യക്തമല്ലാത്തതിനാൽ നായക്ക് പേവിഷബാധ ഉണ്ടായിരിക്കാമെന്ന സംശയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് ഹാളിൽ ഉന്നതതല യോഗം ചേരും.




