കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ സംയുക്ത പരിശോധനയിൽ വൻ ലഹരി വേട്ട. 108.28 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ ഡാൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ബേപ്പൂർ തമ്പി റോഡ് സ്വദേശി അമൽ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (26), പെരുവണ്ണാമുഴി സ്വദേശിനി കമ്യക റീജു (21) എന്നിവരാണ് പിടിയിലായത്.
ഇരിങ്ങാടൻ പള്ളിക്ക് സമീപമുള്ള ‘ടോക്യോസ്’ എന്ന ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ബീച്ച്, റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡാൻസാഫ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
അറസ്റ്റിലായ അമലിന് മുൻപ് തന്നെ നിരവധി ലഹരിക്കേസുകൾ നിലവിലുണ്ട്. മാറാട്, ബേപ്പൂർ, പന്നിയങ്കര, മെഡിക്കൽ കോളേജ്, നല്ലളം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലഹരി ഉപയോഗം, പൊതുസ്ഥലത്ത് മദ്യപാനം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയുൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ യുവതികളുടെ പേരിൽ മുറികൾ എടുത്ത് താമസിച്ച്, ലഹരി ചെറിയ പാക്കറ്റുകളാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. കോളേജ് അവധിക്കാലം മുന്നിൽ കണ്ടാണ് ഇത്രയും വലിയ തോതിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റ് ലഹരി വ്യാപാരികളെയും പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡാൻസാഫ് എസ്.ഐ. മനോജ് എടയടത്ത്, ചേവായൂർ എസ്.ഐ. ഏലിയാസ് വി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നയിച്ചത്.




