വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ ഇസ്രയേലിന്റെ അഭ്യർഥനയാണ് നിർണായക ഘടകമായതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
ഇസ്രയേലിന്റെ സുരക്ഷയും അമേരിക്കയുടെ സ്വയം പ്രതിരോധാവകാശവും പരിഗണിച്ചാണ് ഇറാനെതിരായ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിയമ ഉപദേഷ്ടാവ് റീഡ് ഡി. റൂബിൻസ്റ്റീൻ വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിന് അമേരിക്ക ഔദ്യോഗിക കത്തുകൾ കൈമാറിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഈ നിലപാട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ പ്രസ്താവനകൾക്ക് വിരുദ്ധമാണ്. ഇറാനെതിരായ നടപടിയിൽ ആരുടെയും പ്രേരണ ഉണ്ടായിട്ടില്ലെന്നും ഇസ്രയേലിന് പങ്കില്ലെന്നും ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 11-ന് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാനെതിരായ സൈനിക നീക്കങ്ങൾ ശക്തമായതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നെതന്യാഹുവിന്റെ സമ്മർദം അമേരിക്കയുടെ തീരുമാനങ്ങളെ സ്വാധീനിച്ചെന്ന തരത്തിൽ ‘ന്യൂയോർക്ക് ടൈംസ്’ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അമേരിക്കയും ഇസ്രയേലും ചേർന്നുള്ള സംയുക്ത നിലപാടായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഇറാൻ–അമേരിക്ക രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.






