മലപ്പുറം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 9 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കരുളായി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീൻ (50) ആണ് അറസ്റ്റിലായത്. നിലമ്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കാസർകോട് ജില്ലയിലെ പൈവളികെ എന്ന അതിർത്തി ഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
2017 ഏപ്രിൽ 23ന് വാക്കുതർക്കത്തെ തുടർന്ന് ബന്ധുവുമായ അയൽവാസി ഹസീനയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ചികിത്സയ്ക്കിടെ ഹസീന നൽകിയ മരണമൊഴിയിൽ ജമാലുദ്ദീനാണ് ആക്രമിച്ചതെന്ന് പറഞ്ഞത് കേസിൽ പ്രധാന തെളിവായി.
അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ ജമാലുദ്ദീൻ വിചാരണ തുടങ്ങുന്നതിനുമുമ്പ് ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി മഞ്ചേശ്വരം പൈവളികെയിൽ ടാപ്പിങ് തൊഴിലാളിയായി കഴിയുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ആഴ്ചകളോളം നിരീക്ഷണം നടത്തി ഒടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.




