ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി നടന്നുവന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അംഗീകരിച്ചാണ് ഉച്ചകോടി അവസാനിച്ചത്. ആഗോള സമാധാനം, ബഹുമുഖ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ അംഗരാജ്യങ്ങൾ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചു.
2027ൽ നടക്കുന്ന 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അബുദാബി കിരീടാവകാശിയും ഇറാൻ പ്രസിഡന്റും തമ്മിലും കൂടിക്കാഴ്ച നടന്നു.
ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ പരിഹരിക്കുക, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക, ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ നയതന്ത്രപരമായ ധാരണകളിലൂടെ നേരിടുക എന്നിവയായിരുന്നു പ്രധാന ചർച്ചകൾ. കസാഖിസ്ഥാൻ, ഈജിപ്ത്, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ചകൾ നടന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നരേന്ദ്ര മോദി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊർജ മേഖലകളിലെ സഹകരണം ചർച്ച ചെയ്തു.
പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സമൂഹത്തിന് തീർത്തും അനുകൂലമല്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്സ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും പകരം ഫലപ്രദമായ പ്രവർത്തനമാണ് ലോകം പ്രതീക്ഷിക്കുന്നതെന്ന് സമാപന പ്രസംഗത്തിൽ മോദി പറഞ്ഞു.
കൂട്ടായ പരിശ്രമത്തിലൂടെ ലോകത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ബ്രിക്സിന് കഴിയുമെന്ന് മോദി വ്യക്തമാക്കി. അടുത്ത ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ചൈനയ്ക്ക് പ്രധാനമന്ത്രി ആശംസകളും നേർന്നു.



