തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും.
ഇന്ന് രാവിലെ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ ‘മാന്ത്രികവടി’ ഒന്നും കൈവശമില്ലെന്ന് കെഎസ്ഇബി ചെയർമാനും എംഡിയുമായ എം.ജി. രാജമാണിക്യം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി തരണം ചെയ്യാനുള്ള പ്രധാന മാർഗം ഉപഭോക്താക്കൾ സ്വയം നിയന്ത്രണം പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനിലയിലെ അസാധാരണ വർധനയുമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. സാധാരണ മൺസൂൺ കാലത്ത് പീക്ക് ഡിമാൻഡ് 4,000 മെഗാവാട്ടിനടുത്തായിരുന്നെങ്കിൽ ഇത്തവണ ഇത് 4,800 മുതൽ 5,000 മെഗാവാട്ട് വരെയായി ഉയർന്നു.
കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്തെ പീക്ക് വൈദ്യുതി ആവശ്യം റെക്കോർഡ് 5,400 മെഗാവാട്ടിലെത്തി. എന്നാൽ ലഭ്യമായത് 4,200 മെഗാവാട്ട് മാത്രമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ശരാശരി ആവശ്യം 4,224 മെഗാവാട്ടായിരുന്നു.
സംസ്ഥാനത്തെ പ്രധാന ആഭ്യന്തര വൈദ്യുതി സ്രോതസ്സായ ജലവൈദ്യുത പദ്ധതികളുടെ പരമാവധി ഉൽപാദനശേഷി 1,750 മെഗാവാട്ട് മാത്രമാണ്. ഇടുക്കിക്ക് ശേഷം മറ്റൊരു വൻകിട വൈദ്യുതി പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെഎസ്ഇബി ചെയർമാൻ ചൂണ്ടിക്കാട്ടി.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സ്വമേധയാ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും പ്രത്യേകിച്ച് രാത്രി ഏഴ് മണിക്കും അർധരാത്രിക്കും ഇടയിലുള്ള പീക്ക് സമയങ്ങളിൽ ഉപഭോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


