ദുബായ്: അമേരിക്ക–ഇറാൻ സംഘർഷം മേഖലയിലെ സ്ഥിരതയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്വർ ഗർഗാഷ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് കപ്പൽ ഗതാഗതം ബാധിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസിലെ മോന്ത്രോയിൽ നടന്ന ലോക നയസമ്മേളനത്തിന്റെ 18-ാം പതിപ്പിൽ സംസാരിക്കവെയാണ് ഗർഗാഷ് പ്രതികരിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലം ഏറെക്കാലമായി രൂപപ്പെട്ടതാണെന്നും, യുഎഇ എല്ലായ്പ്പോഴും നയതന്ത്രപരമായ പരിഹാരത്തെയാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ നയതന്ത്ര ശ്രമങ്ങൾ തകരാറിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎഇയെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായും, ഇത്തരം നീക്കങ്ങൾ പ്രദേശത്തെ സംഘർഷം വ്യാപിപ്പിക്കാനിടയാക്കുമെന്നും ഗർഗാഷ് മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങൾക്ക് മുമ്പ് യുഎഇയും ഇറാനും തമ്മിൽ ഉന്നതതല ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഇത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.




