തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ കാണാതായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞ ശേഷമാണ് ആഭരണങ്ങൾ നഷ്ടമായതായി ഭക്തർ തിരിച്ചറിഞ്ഞത്.
ശനിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം എത്തിയ ഒരു കുട്ടിയുടെ മാലയാണ് ആദ്യം കാണാതായത്. തുടർന്ന് ഞായറാഴ്ച രാവിലെ ആറരയോടെ ദർശനത്തിനെത്തിയ ഒരു റിട്ടയർഡ് നഴ്സിന്റെ നാലര പവന്റെ സ്വർണമാലയും നഷ്ടമായി. ശ്രീകോവിലിലേക്ക് കടക്കുന്നതിന് മുൻപ് മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെങ്കിലും പിന്നീട് അത് കണ്ടെത്താനായില്ല.
ഇതിനിടെ മറ്റൊരു ഭക്തയും സമാനമായ പരാതിയുമായി സുരക്ഷാ വിഭാഗത്തെ സമീപിച്ചു. ശ്രീകോവിലിന് മുന്നിലുള്ള സിസിടിവി പ്രവർത്തനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. മോഷണശ്രമമാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. എന്നാൽ, പരാതിക്കാർ പിന്നീട് മാത്രമാണ് വിവരം അറിയിച്ചതിനാൽ മോഷണം നടന്ന സ്ഥലം സംബന്ധിച്ച് വ്യക്തതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.




