അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അഡമാവ സംസ്ഥാനത്തെ ഗോംബി മേഖലയിലെ ഗയാകു ഗ്രാമത്തിലാണ് ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം, ആളുകൾ ഒത്തുകൂടിയ ഫുട്ബോൾ മൈതാനത്തേക്ക് അതിക്രമിച്ച് കയറിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു.
സംഭവത്തിൽ അഡമാവ ഗവർണർ അഹ്മദു ഉമറു ഫിന്റിരി തിങ്കളാഴ്ച ഗ്രാമം സന്ദർശിച്ചു. പ്രദേശവാസികളുടെ മൊഴിയനുസരിച്ച് ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഏപ്രിൽ 21-ന് ബോർണോ സംസ്ഥാനത്തെ പുബാഗു ഗ്രാമത്തിൽ 11 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ആക്രമണം. ബൊക്കോ ഹറാം, ഐഎസ് ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) തുടങ്ങിയ സംഘടനകൾ മേഖലയിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരുന്നതായാണ് റിപ്പോർട്ട്.
മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും അനധികൃത ഖനനവുമായി ബന്ധപ്പെട്ട ആക്രമണങ്ങളും പ്രദേശത്ത് വർധിച്ചുവരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രാജ്യ തലസ്ഥാനമായ അബുജ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഭീകരർ സ്ലീപ്പർ സെല്ലുകൾ വഴി ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന വിലയിരുത്തലും നിലവിലുണ്ട്.




