ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗത്തിനിടെ ഡൽഹി–എൻസിആർ മേഖലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളായി 40 ഡിഗ്രിക്ക് മുകളിലായിരുന്ന താപനിലയ്ക്കിടെ എത്തിയ മഴ ചൂടിന് ആശ്വാസമായി.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഡൽഹി, നോയിഡ, ഗാസിയാബാദ് മേഖലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ മീററ്റ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ റെഡ് അലേർട്ടും പുറപ്പെടുവിച്ചു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടാണ് നിലവിൽ.
മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഏപ്രിലിൽ ശരാശരി താപനില കുറവാണെന്നും, തുടക്കത്തിൽ ലഭിച്ച മഴ ചൂട് ഉയരുന്നത് നിയന്ത്രിക്കാൻ സഹായിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും, ഞായർ മുതൽ ചൊവ്വാഴ്ച വരെ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.




