ന്യൂഡൽഹി: രണ്ടുവർഷത്തിനകം കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ഹർജി ഉൾപ്പെടെ വിവിധ അപേക്ഷകൾ മേയ് 13-ന് പരിഗണിക്കും. ഇതോടെ കേരളത്തിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഏകദേശം 50,000 അധ്യാപകർക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ചേംബറിൽ ഏകദേശം 45 ഹർജികൾ പരിഗണിച്ച ശേഷമാണ് തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനിച്ചത്. സേവനത്തിൽ തുടരുന്ന അധ്യാപകർക്ക് നിയമനം ലഭിച്ച സമയത്തെ ചട്ടങ്ങൾ അടിസ്ഥാനമാക്കി തുടരാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയാണ് ഹർജി സമർപ്പിച്ചത്.
ടെറ്റ് നിർബന്ധമാക്കിയ മുൻ ഉത്തരവ് പൂർണ്ണമായി നടപ്പാക്കിയാൽ, നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി പോലുള്ള ഉയർന്ന യോഗ്യതകളുള്ളതെങ്കിലും ടെറ്റ് പാസാകാതെ നിയമിതരായ നിരവധി അധ്യാപകർക്ക് സേവനവും പ്രമോഷനും ബാധിക്കാനിടയുണ്ട്. ടെറ്റ് പാസായാൽ മാത്രമേ ഇവർക്ക് തുടർസേവനത്തിനും ഉയർച്ചയ്ക്കും അർഹതയുണ്ടാകൂ.
2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കൽ വരെ സേവനം തുടരാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ പഠന മനശ്ശാസ്ത്രവും അധ്യാപനക്ഷമതയും വിലയിരുത്തുന്ന ടെറ്റ് എല്ലാ അധ്യാപകരും പാസാകണം എന്നായിരുന്നു സുപ്രീം കോടതിയുടെ മുൻ ഉത്തരവ്.




