ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് പാകിസ്ഥാനിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം തടസ്സപ്പെട്ടതും ഇന്ധനവില കുത്തനെ ഉയർന്നതുമാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു. യുദ്ധത്തിന് മുമ്പ് 30 കോടി ഡോളറായിരുന്ന എണ്ണ ഇറക്കുമതി ചെലവ് ഇപ്പോൾ 80 കോടി ഡോളറായി ഉയർന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെ ഏകദേശം 166 ശതമാനം വർധനവാണ് ഉണ്ടായത്.
രണ്ട് വർഷമായി കൈവരിച്ച സാമ്പത്തിക പുരോഗതി യുദ്ധത്തോടെ ബാധിച്ചതായും പ്രതിസന്ധി മറികടക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും ഷെഹബാസ് വ്യക്തമാക്കി. ഇതിനിടെ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് സ്വകാര്യവൽക്കരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടത് സർക്കാരിന് തിരിച്ചടിയായി.
ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിലെത്തി. ഇന്ത്യ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്ഥാനിന് മതിയായ കരുതൽ എണ്ണശേഖരം ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. പാകിസ്ഥാനിൽ 5 മുതൽ 7 ദിവസത്തേക്കുള്ള മാത്രം വാണിജ്യ എണ്ണശേഖരമാണ് നിലവിലുള്ളത്. റിഫൈനറികളിലെ സ്റ്റോക്ക് 20 ദിവസത്തോളം മാത്രമേ നിലനിൽക്കൂവെന്നും അധികൃതർ അറിയിച്ചു. അതേസമയം ഇന്ത്യയ്ക്ക് 60 മുതൽ 70 ദിവസത്തേക്ക് മതിയാകുന്ന കരുതൽ ശേഖരം ഉള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






